കളക്ടറേറ്റിലെ ധര്‍ണ
അപ്പോള്‍ തന്നെ മറീന ഫോണ്‍ ചെയ്യുകയായിരുന്നു. മറുവശത്ത് ആരും ഫോണ്‍ എടുക്കുന്നില്ല. അവള്‍ക്കു എന്തെന്നില്ലാതെ ദേഷ്യം തോന്നി. ഉടന്‍ തന്നെ കമ്മിഷണര്‍ ഓഫീസിലേക്ക് വിളിച്ചു. അവിടെ ഫോണ്‍ എടുത്തത് അസിസ്റ്റന്റ്റ് കമ്മിഷണര്‍ ശരത് ആര്‍. നരേന്ദ്രനാണ്. മറീന ചോദിച്ചു - "ഹലോ, DCP ഋഷി അഗസ്റ്റിന്‍ സ്ഥലത്തുണ്ടോ?" "ഇല്ല, കളക്ടറേറ്റില്‍ ഒരു ധര്‍ണ നടക്കുകയാണ്. അവിടെ ഭയങ്കര ബഹളമാണ്. സാര്‍ അവിടെ പോയിരിക്കുകയാണ്." മറീന പറഞ്ഞു - "സാറിനോട് ഉടനെ ചെന്നറിയിക്കണം. സാറിന്‍റെ പെങ്ങള്‍ കോളേജില്‍ നിന്ന് വിളിച്ചു, എത്രയും പെട്ടന്ന് ഇവിടെ എത്തണമെന്ന്." "ശരി." ശരത് ഫോണ്‍ വെച്ചു.കളക്ടറേറ്റിനു മുന്‍പില്‍ ധര്‍ണ നടന്നു കൊണ്ടിരിക്കുകയായിരുന്നു. ധര്‍ണ നയിച്ച് കൊണ്ടിരുന്ന സത്യശീലന്‍ ഉറക്കെ വിളിച്ചു പറഞ്ഞു കൊണ്ടിരിന്നു. "കളക്ടര്‍ ഗോ ബാക്ക്." കളക്ടറിന്റെ കാര്‍ പോര്‍ച്ചില്‍ കിടപ്പുണ്ടായിരുന്നു. കാറിനു ചുറ്റുമിരുന്നു ധര്‍ണ്ണക്കാര്‍ മുദ്രാവാക്യം വിളിച്ചു കൊണ്ടിരുന്നു.
അതെ സമയം എം.എല്‍. എ കൃഷ്ണാനന്ദ് വാസുദേവന്റെ വീട്ടിലെ ടെലിഫോണ്‍ ശബ്ദിച്ചു. മറുതലക്കല്‍ മെഡിക്കല്‍ കോളേജിലെ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ വിഭാഗം മേധാവിയായ ഡോ. ഹുസൈന്‍ മുഹമ്മദ് ആയിരുന്നു. അയാള്‍ ചോദിച്ചു. "കെ.വി., കാര്യമെല്ലാം ശെരിക്കു പോകുന്നില്ലേ? മുന്ന വിളിച്ചിരുന്നു. ഋഷിയെ ഒതുക്കേണ്ടത് സാറിന്റെയും ആവശ്യമാണ്. മുംബൈയില്‍ വെച്ച് അവന്‍ കപ്പിനും ചുണ്ടിനും ഇടയില്‍ വഴുതി പോയതാണ്. നമ്മളെ സഹായിക്കാന്‍ വേണ്ടി ഡേവിഡിനെ സാഹിബ് ഇങ്ങോട്ട് വിടുന്നുണ്ട്. രണ്ടാഴ്ചക്കുള്ളില്‍ അവന്‍ ഇവിടെ എത്തും."
കൃഷ്ണാനന്ദ് പറഞ്ഞു - "ശരി. അപ്പോള്‍ എല്ലാം പറഞ്ഞത് പോലെ. കുറച്ചു മുന്‍പ് സത്യശീലന്‍ വിളിച്ചിരുന്നു. കളക്ടറിനെ അവര്‍ കാറില്‍ നിന്ന് ഇറങ്ങാന്‍ പോലും സമ്മതിച്ചിട്ടില്ല. നമ്മുടെ ഓപ്പറേഷന്‍ ഉറപ്പായും വിജയിക്കും."
അപ്പോള്‍ കളക്ടറേറ്റിന്റെ കവാടം കടന്നു ഒരു കാര്‍ വന്നു. പോര്ച്ചിലെക്ക് പാഞ്ഞു കയറി വന്ന ആ കാറിന്റെ വേഗം കണ്ടു ധര്‍ണക്കാര്‍ ചിതറിയോടി. പോര്‍ച്ചില്‍ കിടന്ന കളക്ടറിന്റെ കാറിനു സമീപം ആ കാര്‍ നിന്നു. എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന ആകാംക്ഷ എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു.
കാറില്‍ നിന്നിറങ്ങിയത് ഏകദേശം 34 വയസ്സുള്ള ഒരു യുവാവാണ്. ആറടി രണ്ടിഞ്ചു ഉയരം. കടഞ്ഞെടുത്തത് പോലെയുള്ള കരുത്താര്‍ന്ന ശരീരം. കരിവീട്ടിയില്‍ നിര്‍മിച്ച ഒരു ശില്പമാണോ അതെന്നു കാണുന്നവര്‍ക്ക് തോന്നി പോകും. കല്ല് പോലെ ഉറച്ച പേശികള്‍. പുതുതായി ചാര്‍ജെടുത്ത ആ കമ്മീഷണറുടെ കാക്കിയുടുപ്പിലെ നെയിം ബോര്‍ഡിലെ അക്ഷരങ്ങള്‍ വെയിലത്ത് സ്വര്‍ണം പോലെ വെട്ടി തിളങ്ങി - ഋഷി അഗസ്റ്റിന്‍ ഐ.പി.എസ്.!!!
സി.ഐ. രാജേഷ് പ്രസാദ് സല്യൂട്ട് ചെയ്തിട്ട് പറഞ്ഞു - "സാര്‍ കണ്ട്രോള്‍ റൂമില്‍ നിന്ന് ശരത് സാര്‍ വിളിച്ചിരുന്നു. കോളേജില്‍ എന്തോ പ്രശ്നമുണ്ടെന്നു സാറിനോട് പറയാന്‍ അലക്സ് സാര്‍ പറഞ്ഞിട്ട് സാറിന്‍റെ പെങ്ങള്‍ വിളിച്ചിരുന്നു. സാറുടന്‍ ചെല്ലണം എന്ന് പറഞ്ഞു."
ഋഷി ഇരുത്തിയൊന്ന് മൂളി. എന്നിട്ട് ചോദിച്ചു - "DYSP അന്‍വര്‍ എവിടെ?" "അന്‍വര്‍ സാര്‍ എവിടെക്കോ അത്യാവശമായി പോയിരിക്കുകയാണ്." സി. ഐ. രാജേഷ് പറഞ്ഞു. "എന്താണ് ധര്‍ണയുടെ കാരണം? ആരണവരുടെ നേതാവ്?" ഋഷി ചോദിച്ചു. "ചോഴിയക്കാട് പേപ്പര്‍ ഫാക്ടറിയിലെ തൊഴിലാളികളാണ്. പരിസര മലിനീകരണം മൂലം ആ ഫാക്ടറി അടച്ച് പൂട്ടി. അവരുടെ നേതാവ് സത്യശീലന്‍ ആണ്. ഇവിടുത്തെ MLA കൃഷ്ണാനന്ദ് വാസുദേവന്റെ വലം കൈയും, അവരുടെ പാര്‍ട്ടിയുടെ ജില്ല പ്രസിഡന്റ്റും, ഫാക്ടറിയിലെ തൊഴിലാളി യൂണിയന്‍ നേതാവുമാണ്."
ഋഷി പറഞ്ഞു - "എനിക്കധികം സമയമില്ല. ആ സത്യശീലനെ വിളിച്ചു മുറിയില്‍ കൊണ്ട് വാ. പ്രശ്നം പരിഹരിക്കാം." ഋഷി അപ്പുറത്തെ കെട്ടിടത്തിലെ കമ്മിഷണര്‍ ഓഫീസിലേക്ക് നടന്നു. സി. ഐ. രാജേഷ് ചെന്ന് സത്യശീലനെ വിളിച്ചു കൊണ്ട് ഓഫീസിലേക്ക് നടന്നു. ധര്‍ണ്ണ നടത്തിയിരുന്ന അണികള്‍ കുറച്ചു ദൂരത്തേക്കു മാറി നിന്നു. കളക്ടര്‍ അനൂപ് ദാസ് കാറില്‍ നിന്നിറങ്ങി തന്‍റെ ഓഫീസിലേക്ക് നടന്നു പോയി.
സത്യശീലന്‍ ഋഷിയുടെ ഓഫീസില്‍ എത്തി. "സത്യശീലന്‍ അവിടെ നില്‍ക്കൂ.." ഋഷി പറഞ്ഞു. "വേണ്ട സാര്‍, ഞാന്‍ ഇവിടെ ഇരുന്നു കൊള്ളാം." സത്യശീലന്‍ കസേരയില്‍ ഇരുന്നു. "ഛീ, എഴുന്നെല്‍ക്കാടാ, ഇരിക്കാന്‍ നിന്നോടാരു പറഞ്ഞു?" സി. ഐ. രാജേഷാണ്. സത്യശീലന്‍ ചാടിഎണീറ്റ്. "ഞാന്‍ ആരാന്നു നിനക്ക് ശെരിക്കു അറിയത്തില്ല. നിന്‍റെ തൊപ്പി ഞാന്‍ തെറിപ്പി..." സത്യശീലന്‍ രാജേഷിനു നേരെ നോക്കി ഗര്‍ജിച്ചു.
"ട്ടെ"ഓര്‍ക്കാപ്പുറത്തുള്ള അടിയായിരുന്നതാല്‍ സത്യശീലന്‍ പിന്നിലേക്ക് പിന്നില്ലേക്ക് വേച്ചു പോയി." ഋഷി പറഞ്ഞു - "അങ്ങനെയാണോ സത്യശീലാ, എന്നാലതൊന്നു കാണണമല്ലോ? സത്യം പറ മോനെ സത്യശീലാ, ഈ ധര്‍ണയുടെ കാരണമെന്താ?" സത്യശീലന്‍ പറഞ്ഞു - "ഞങ്ങളുടെ ഫാക്ടറി പൂട്ടിയതിനു." ഋഷി പറഞ്ഞു - "അത് തുറക്കാമെന്ന് കഴിഞ്ഞ ദിവസം കളക്ടര്‍ നിങ്ങള്ക്ക് രേഖാമൂലം ഉറപ്പു തന്നതല്ലേ. പിന്നെ?" ഇത്തവണ പകച്ചു പോയത് സത്യശീലന്‍ ആണ്.
ഋഷി പറഞ്ഞു - "മോനെ സത്യശീലാ, ഞാന്‍ വളരെ തിരക്കിലാണ്. വല്ലതും പറയാന്‍ ഉണ്ടെങ്കില്‍ സമയം കളയാതെ വേഗം പറ." സത്യശീലന്‍ പറഞ്ഞു - "എന്നെ കൊന്നാലും ഞാന്‍ പറയില്ല." "ഓ, അങ്ങനെയാണോ?" ഋഷി ചോദിച്ചു എന്നിട്ട് വിളിച്ചു - "രാജേഷേ....."
"ഇനി പറ സത്യശീലാ, ഈ ധര്‍ണ്ണ നടത്തുന്നത് എന്‍റെ ശ്രദ്ധ മാറ്റാന്‍ അല്ലായിരുന്നോ?" "അതെ സാറെ" സത്യശീലന്‍ പറഞ്ഞു. "ഇതിനു വേണ്ടി കൃഷ്ണാനന്ദ് തനിക്കു എത്ര തന്നു?" ഋഷി ചോദിച്ചു. "2000" സത്യശീലന്‍ പറഞ്ഞു. "അന്‍വര്‍ ഇപ്പോള്‍ എവിടെ കാണും?" ഋഷി ചോദിച്ചു. "കോളേജില്‍."
"ശെരി. ഇനി സത്യശീലന്‍ സമയം കളയാതെ പിള്ളേരെയും വിളിച്ചു വീട്ടില്‍ പൊയ്ക്കോ. പിന്നെ ഒരു കാര്യം കൂടി - തന്നെ ഞങ്ങള്‍ ആരെങ്കിലും തല്ലിയോ?" ഋഷി ചോദിച്ചു. "ഇല്ല സാര്‍." സത്യശീലന്‍ പറഞ്ഞു. "ശെരി പത്രക്കാര്‍ കാത്തു നില്‍പ്പുണ്ടാവും. അവരോടു പറഞ്ഞേക്ക് - ചര്‍ച്ചയില്‍ കളക്ടര്‍ വഴങ്ങി. ഫാക്ടറി തുറക്കാന്‍ അനുവദിച്ചതിനാല്‍ ധര്‍ണ പിന്‍വലിച്ചു. മനസ്സിലായല്ലോ?" ഋഷി പറഞ്ഞു. തലയാട്ടി കൊണ്ട് സത്യശീലന്‍ പുറത്തേക്കു നടന്നു നീങ്ങി.
രാജേഷ് ചോദിച്ചു - "അപ്പോള്‍ സാറെ, ഇനി എങ്ങോട്ടാ?" റോഷി പറഞ്ഞു - "ഇത്രയൊക്കെ ആയ സ്ഥിതിക്ക് അങ്ങോട്ട് തന്നെ. കോളേജിലേക്ക്." ക്ലോക്കില്‍ അപ്പോള്‍ പതിനൊന്നു മണി അടിച്ചു.
(തുടരും...)
അടുത്ത അദ്ധ്യായം : ഓപ്പറേഷന്‍ ആരംഭിക്കുന്നു
--------------------------------------------------------------------------------------------------------------------------